നന്മ നിറഞ്ഞിരുന്ന നാട്ടിൽ
അസത്യങ്ങളുടെ മാലിന്യം
കുമിഞ്ഞുകൂടിയപ്പോഴാണ്
നേരുകൾ പലായനം ചെയ്തത്
അസത്യ കൂമ്പാരങ്ങളിൽനിന്നുയർന്ന
ചത്തമൃഗങ്ങളുടെ ദുർഗന്ധം
നന്മയുടെ സുഗന്ധത്തിന്റെ
അവസാനകണികയെയും വിഴുങ്ങി
നേരില്ലാ വാക്കുകൾ
പ്രളയം തീർത്തപ്പോഴാണ്
നേരിന്റെ കവിതകൾ
വീടൊഴിഞ്ഞുപോയത്
പൊരുളൊഴിഞ്ഞ വാക്കുകൾ
നെഞ്ചകങ്ങളിൽ
താണ്ഡവമാടിയപ്പോഴാണ്
സംസ്കൃതിയുടെ സ്വരങ്ങൾക്ക്
ഇടർച്ചയുണ്ടായത്
ആളൊഴിഞ്ഞ തെരുവിൽ
കറുത്ത ആകാശം നോക്കിക്കിടക്കവേ
ബോധങ്ങളിൽ ഒരു കൊള്ളിയാൻ മിന്നി
പലായനങ്ങളൊന്നും സ്ഥായിയല്ല
നേരിന്റെ, നന്മയുടെ മടങ്ങിവരവ്
അതിവിദൂരമല്ലെന്ന ബോധോദയത്തിൽ
തെരുവിലൂടെ കവി കുതിച്ചോടുന്നു.
(28/9/2019)