തലകൾ അറുക്കപ്പെട്ട ഇരട്ടക്കുട്ടികൾ
കുളിമുറിയുടെ തണുത്ത മൂലയിലെ
കരിമ്പനടിച്ച ചവറുപെട്ടിയിലിരുന്ന്
ഉടലുകൾക്കു വേണ്ടി അലറിക്കരഞ്ഞതു
അമ്മേ... എന്നു തന്നെയായിരുന്നു
കൊട്ടിയടയ്ക്കപ്പെട്ടിരുന്ന ഗർഭപാത്രങ്ങൾ
ഈ പെരുമ്പറ മുഴക്കത്തിൽ തുറക്കപ്പെട്ട്
ഉടലറ്റ ഈ ഉണ്ണികളെത്തേടിയിന്നു
വരി നില്ക്കുന്നു നിര നിരയായി
തലയും ഉടലും ചേർത്തുവെച്ചവർ
മഞ്ഞള് പുരട്ടി കാത്തിരിക്കുന്നു
സൂചിയും നൂലുമായി ദൈവം ഇറങ്ങി വരുമത്രേ
തുന്നിച്ചേർത്തു ശ്വാസമൂതി അവനവരെ
മുറിവ് കൂടുന്ന കാലത്തോളമീ
തരിശു പാത്രങ്ങളിൽ ഭദ്രമായി വയ്ക്കും
നിഷേധിക്കപ്പെട്ട കരച്ചിലും ചിരിയുമായി
കുഞ്ഞാറ്റകൾ ഒടുവിൽ പുറത്തു വരും
വരണ്ട മുലക്കണ്ണുകൾ ചുരത്തുന്ന പാൽ നുണയാൻ.
(സമർപ്പണം- ഇടുക്കി കോലാഹലമേട്ടിൽ കൊല്ലപ്പെട്ട ഇരട്ട മാലാഖക്കുഞ്ഞുങ്ങൾക്കും മക്കളെ കൊതിക്കുന്ന സ്ത്രീകൾക്കും)
19-10-2013
No comments:
Post a Comment