ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Friday, November 29, 2013



അന്ന് 
രാത്രികള്‍ പോലും 
പ്രകാശപ്പൂക്കള്‍ ചൂടിയിരുന്നപ്പോള്‍ 
ചുറ്റിനും നിറഞ്ഞ മെഴുതിരി വെട്ടത്തില്‍ 
നിന്നില്‍ വിരിഞ്ഞ ചിരി ഞാന്‍ ഗ്രഹിക്കാം 

ഇന്ന് 
പ്രകാശപ്പൂക്കള്‍ തല കുനിക്കുന്ന 
ദീപങ്ങള്‍ കരിന്തിരി കെടുന്ന 
കറുത്ത വാവലുകള്‍ ചിറകടിക്കുന്ന 
ഇരുണ്ട രാത്രികളില്‍ 
ഒരു കുഞ്ഞു മിന്നാമിനുങ്ങ്‌ 
സൂര്യ വെളിച്ചമാവുന്നതെങ്ങനെ?
ഇരുട്ടിന്‍ പുതപ്പണിയുന്ന പകലുകളില്‍ 
ഞരമ്പുകള്‍ ചെമപ്പിനുമേല്‍ 
നീല പൂശി നില്‍ക്കവേ നിന്നില്‍ 
ചിരി വെട്ടം നിറയുവതെങ്ങനെ?
സ്നേഹിതാ നിനക്ക് മുന്നില്‍ 
ഞാന്‍ ഒന്നുമല്ലാതാവുന്നു 

Tuesday, November 26, 2013

കടല്‍ത്തീരത്തെ കളിക്കൂട്ടുകാരി


അകലങ്ങളില്‍ നിന്നും 
നേര്‍ത്ത സുഷിരങ്ങളിലൂടെ 
ഒഴുകിയെത്തിയ ശബ്ദം 
തിരകളുടെതായിരുന്നു
ഇരമ്പും കടലിനേക്കാള്‍ 
കാതിനു  ഇമ്പമായത്
നിന്‍ സ്വരങ്ങളില്‍ തുളുമ്പിയ 
ആനന്ദമായിരുന്നു 
നോവൊളിപ്പിക്കും  
പുഞ്ചിരിക്കു പകരം 
മുഴങ്ങിയതൊക്കെയും  
പൊട്ടിച്ചിരിയുടെ 
മണി കിലുക്കങ്ങള്‍ 
തിരകള്‍ പുണര്‍ന്നത്‌
നിന്‍ കാല്‍കളെയല്ല
മനസ്സിനെ തന്നെ 
നിന്‍ വാക്കിലൂടെ 
എന്‍ മനസ്സിനെയും.  
ഉപ്പു മണക്കുമവളുടെ മടിയില്‍ 
നീയൊരു കുഞ്ഞായി 
നേരത്തെ വന്നയീ 
നഗര രാത്രിയില്‍ 
ഞാന്‍ നിന്‍റെ അച്ഛനും.

Friday, November 15, 2013

തൊട്ടില്‍ ഇപ്പോഴും ആടുന്നു


അമ്മിഞ്ഞപ്പാല്‍ മണത്തിരുന്ന
തൊട്ടില്‍ തുണിയില്‍
ചെമ്പരത്തിയുടെ ചെമപ്പുനിറം.
തികട്ടിക്കുന്ന രക്ത ഗന്ധവുമായി
അതിപ്പോഴും ഊയലാടുന്നു
ഇളം മേനി തണുത്തു മരവിച്ചതറിയാതെ
ചോരയുടെ നനവ്‌ പടര്‍ന്നതറിയാതെ
ചെറു ചൂട് നല്‍കുന്നു
തൊട്ടിലിനു കണ്ണില്ലല്ലോ
കാതില്ലല്ലോ, മൂക്കില്ലല്ലോ
തടുക്കാന്‍ കൈകളില്ലായിരുന്നല്ലോ...

ഉടഞ്ഞു ചിതറിയ കളിപ്പാട്ടക്കഷണങ്ങള്‍
ഒരുമിച്ചു കൂടി ചിലമ്പുന്നു
ചെറുത്തുനിന്ന് മുറിവേല്‍പ്പിക്കാന്‍
അതൊരു ആയുധമല്ലായിരുന്നല്ലോ

ഇനിയും തുറക്കില്ലാത്ത കുഞ്ഞിവാ നനയ്ക്കാന്‍
അടുപ്പിന്മേലെ പാത്രത്തില്‍
പാല്‍ ഇപ്പോഴും തിളച്ചു തൂവുന്നു....
തൊഴുത്തില്‍ ഒരമ്മപ്പശു
വീണ്ടും പാല്‍ ചുരത്തുന്നു
ജാലക വശത്തെ മാവിന്‍കൊമ്പ്
ആ മുഖം നീലിച്ചതറിയാതെ
വെയില്‍ വീഴാതെ ചാഞ്ഞു നില്‍ക്കുന്നു

കുഞ്ഞുനാവില്‍ മധുരം തൊടാന്‍
ദൂരെ ഒരു പളുങ്കുഭരണി
ചുളിവുകള്‍ വീണ കരങ്ങളില്‍
മിഠയി കുടഞ്ഞിടുന്നു

വിദൂരതയിലെ മണല്‍ക്കാട്ടില്‍
ചുട്ടു പൊള്ളുന്ന രാത്രിയിലെ
പിതൃ സ്വപ്നത്തിലവളിപ്പോഴും
കുണുങ്ങി ചിരിക്കുന്നു

ഒരു വാതില്‍ മറയ്ക്കപ്പുറം
കീറിപ്പറിഞ്ഞ ചേലക്കുള്ളിലെ
പിടച്ചിലറ്റോരമ്മ നെഞ്ചില്‍
തുളുമ്പി നിന്നയൊരു തുള്ളിപ്പാല്‍
കുഞ്ഞിച്ചുണ്ടു തിരയുന്നു


"നീയിതു കാണുന്നില്ലേ?" ഒരു ചോദ്യം 
അലറി വിളിച്ചെത്തും മുമ്പേ ഉയരങ്ങളില്‍
ഒരുവന്‍ ധൃതിയിലൊരു തൊട്ടില്‍ കെട്ടുന്നു
അവനറിയാതെ പൊഴിഞ്ഞ കണ്ണീര്‍ ചൂടില്‍
സ്വര്‍ഗം ഇപ്പോള്‍ വെന്തുരുകുന്നു.
--15-11-2013

Thursday, November 14, 2013



ഒരു കാറ്റില്‍
ഒരു തിരയില്‍
ഒടുങ്ങുമെല്ലാം
ഒടുങ്ങാത്തതോ
നിന്നഹന്ത മാത്രം

Monday, November 4, 2013

ഭൂമി പറഞ്ഞ കാര്യങ്ങള്‍

---ഭൂമി പറഞ്ഞ കാര്യങ്ങള്‍ ---

ആല്‍ച്ചുവട്ടില്‍ കിടന്നവന്‍റെ കാതില്‍
ഭൂമിയോതി ഒരു രഹസ്യം
എന്‍റെ നെഞ്ചെന്നും മിടിച്ചിരുന്നു

ചങ്കിനുമേല്‍ തീവണ്ടി ഓടിച്ച നിങ്ങള്‍
നിങ്ങള്‍ക്കു വേണ്ടി മിടിച്ച ഈ നെഞ്ചിന്‍
തുടിപ്പുകളൊന്നും അറിയാതെ പോയി
അതിവേഗ വണ്ടികളെന്നെ കടന്നപ്പോള്‍,
യന്ത്രങ്ങളുടെ കഠിനമാം ഇരമ്പലുകളില്‍ 
അവയൊക്കെയും അമര്‍ന്നു പോയി
അതിദ്രുതമെന്നില്‍ ഇരട്ടിച്ച സ്പന്ദന താളങ്ങളില്‍
അലറി കരഞ്ഞെന്‍റെ നെഞ്ച് പൊട്ടി
ഉരുള്‍ പൊട്ടലെന്നും ഭൂകമ്പമെന്നും
പേര്‍ വിളിച്ചു നിങ്ങള്‍ എനിക്കെതിരായി
പോര്‍ വിളി കൂട്ടുന്നു പിന്നെയും

എന്‍ സ്പന്ദനത്തിന്നപതാളം കേള്‍ക്കാതിരുന്നതും
ഈ ഹൃദയത്തിന്‍ നേര്‍സ്വരങ്ങളെ ബധിരമായി 
ശ്രവിച്ചതും എന്‍ മക്കള്‍ നിങ്ങളല്ലേ?
എന്‍ ഉയരങ്ങളെ നിരപ്പാക്കിയതും
ആഴത്തെ തുരന്നതും തുണിയുരിഞ്ഞതും
പാലൊഴുകിയ മുലകളറുത്തതും
എന്‍ ഹൃദയമിടിപ്പിന്‍റെ താളമങ്ങനെ 
തെറ്റിച്ചതൊക്കെയും നിങ്ങളല്ലേ?

ആല്‍ച്ചുവട്ടില്‍ കിടന്നവന്‍റെ കാതില്‍
ഭൂമി പിന്നെ പറഞ്ഞവ
പാഴായി ഈ മിടിപ്പുകളൊക്കെയും
സ്വന്തമെന്നു നിനച്ച തലമുറ മണ്മറഞ്ഞു
ഇന്നുള്ളോര്‍ തേടാത്ത ഈ ആല്‍മരത്തണല്‍, 
വിശ്രമ വാടികള്‍ എനിക്കു ഭാരമാകുന്നു